ജൂൺ എട്ടിനാണ് അന്താരാഷ്ട്ര സമുദ്രദിനം. ഭൂമിയുടെ ഭൗതികവും ജൈവികവുമായ സന്തുലിതാവസ്ഥയെ നിർണയിക്കുന്ന ഏറ്റവും വലിയ ചാലകശക്തിയാണ് സമുദ്രങ്ങൾ. ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും വ്യാപിച്ചുകിടക്കുന്ന ഈ ജലമണ്ഡലം കേവലമൊരു വിഭവസ്രോതസ്സ് എന്നതിൽ കവിഞ്ഞ്, ആഗോള കാലാവസ്ഥയെയും ജീവന്റെ നിലനിൽപ്പിനെയും നിയന്ത്രിക്കുന്ന പ്രകൃതിയുടെ ശ്വാസകോശമാണ്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിലും, നാം ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്നതിലും സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടു, ലോക സമുദ്രദിനം എന്നത്, ജലമണ്ഡലം നേരിടുന്ന പാരിസ്ഥിതിക തകർച്ചയെക്കുറിച്ചുള്ള ഗൗരവമേറിയ പുനർവിചിന്തനത്തിനും കൃത്യമായ കർമപദ്ധതികൾക്കും തുടക്കം കുറിക്കേണ്ട സന്ദർഭമാണ്.
ആധുനിക മനുഷ്യന്റെ വികസന മാതൃകകളും അനിയന്ത്രിതമായ ഉപഭോഗസംസ്കാരവും സമുദ്ര വ്യവസ്ഥയെ അഭൂതപൂർവമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വ്യാവസായിക രാസമാലിന്യങ്ങൾ, നഗരങ്ങളിൽ നിന്നുള്ള അഴുക്കുചാലുകൾ, അണമുറിയാതെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ കടലിന്റെ സ്വാഭാവിക ഘടനയെത്തന്നെ മാറ്റിമറിച്ചുകഴിഞ്ഞു. കടലിലെ പ്ലാസ്റ്റിക് മലിനീകരണം ഇന്ന് കേവലം ദൃശ്യമായ മാലിന്യങ്ങളിൽ ഒതുങ്ങുന്നില്ല. അവ ജീർണിച്ച് രൂപപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ സമുദ്രജീവികളുടെ ശരീരത്തിലൂടെ മനുഷ്യന്റെ ഭക്ഷ്യശൃംഖലയിലേക്കും മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്കും തിരിച്ചെത്തുന്നു. ഇതിനുപുറമേ, ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന അധിക കാർബൺ ആഗിരണം ചെയ്യുന്നത് വഴി സമുദ്രജലത്തിന്റെ അസിഡിറ്റി വർധിക്കുകയാണ്. ഇത് പവിഴപ്പുറ്റുകളുടെ നാശത്തിനും കടൽജീവികളുടെ വംശനാശത്തിനും കാരണമാകുന്നു.മറ്റൊരു പ്രധാന വെല്ലുവിളി അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധനമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള അമിത ചൂഷണം സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നു. കടലിന്റെ ആഴങ്ങളിലുള്ള ആവാസവ്യവസ്ഥകളെ പൂർണമായും നശിപ്പിക്കുന്ന ട്രോളിങ് പോലുള്ള രീതികൾ പല അപൂർവ ജീവിവർഗങ്ങളുടെയും വംശനാശത്തിന് വഴിവെക്കുന്നു. സമുദ്രതാപനിലയിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ആഗോളതലത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടുന്നതിനും അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾക്കും തീരദേശങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ട് എന്നത് നമ്മുടെ മുന്നിലുള്ള കടുത്ത യാഥാർഥ്യമാണ്.
സമുദ്ര സംരക്ഷണം എന്നത് വൈകാരികമായ ഒരു പരിസ്ഥിതിവാദമല്ല. മാനവരാശിയുടെ നിലനിൽപ്പിനായുള്ള രാഷ്ട്രീയവും ശാസ്ത്രീയവുമായ അനിവാര്യതയാണ് എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. പരമ്പരാഗത വികസന സങ്കൽപ്പങ്ങളിൽ നിന്ന് മാറി, സമുദ്രസമ്പദ്‌വ്യവസ്ഥയെ ഹരിതാഭമാക്കുന്ന ബ്ലൂ ഇക്കോണമി (Blue Economy) പോലെയുള്ള സുസ്ഥിര വികസന നയങ്ങൾ ആഗോളതലത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉത്പാദനത്തിലും വിനിയോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും വേണം. വിഭവങ്ങളുടെ മേലുള്ള മനുഷ്യന്റെ അമിതാധികാര മനോഭാവം തിരുത്തപ്പെടേണ്ടതുണ്ട്. പ്രകൃതിയോട് നീതി പുലർത്തുന്ന ഒരു ജീവിതശൈലി രൂപപ്പെടുത്താനും സമുദ്രങ്ങളുടെ വീണ്ടെടുപ്പ് ഭൂമിയുടെ തന്നെ വീണ്ടെടുപ്പാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനും നമുക്ക് സാധിക്കണം.



